താനൂരില്‍ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് സംശയം. അറ്റ്‍ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാന്‍ ലൈസന്‍സ് കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യാര്‍ഡില്‍ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ് സൂചന. ഇത്തരം ബോട്ടുകള്‍ക്ക് വിനോദസഞ്ചാരത്തിന് ലൈസന്‍സ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നാണ് അന്വേഷിക്കപ്പെടുന്നത്. ബോട്ടിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ ആളുകള്‍ക്ക് നില്‍ക്കാനും സൗകര്യമുണ്ടായിരുന്നു. അനുവദനീയമായതിലും കൂടുതല്‍ പേരുമായി യാത്രപുറപ്പെട്ട ബോട്ടിലെ യാത്രക്കാര്‍ കൂടുതല്‍ പേര്‍ വശങ്ങളിലേക്ക് മാറിയതാണോ അപകടത്തിലേക്ക് നയിച്ചതെന്നാണ് സംശയം.
ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.കേരളത്തെ കണ്ണീര്‍ കടലില്‍ മുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും ഉള്‍പ്പെടും. അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റിയാണ് അപകടത്തില്‍ പെട്ട അറ്റ്‍ലാന്റിക് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്സും.
The post മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദയാത്രാ ബോട്ടാക്കി മാറ്റി;ലൈസന്‍സ് കിട്ടിയതില്‍ ദുരൂഹത appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/n40mQEq
via IFTTT
No comments:
Post a Comment