തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗത്തില്‍ പലരുടെയും കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും നടനും എംപിയുമായ സുരേഷ് ഗോപി.
അന്വേഷണം നടക്കുന്നുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തില്‍ ശുചീകരണം നടത്തണം. താന്‍ പൊലീസ് ആകാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സത്യം ഉദ്യോഗസ്ഥരാണ് കണ്ടെത്തേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
“ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥര്‍ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകള്‍ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കില്‍ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥര്‍ തിരുത്താനുള്ള നടപടികള്‍ എടുക്കുകയാണെങ്കില്‍ ആ പ്രക്രിയയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കാനുള്ള നിലപാട് എടുക്കും. അതിനേ കഴിയുകയുള്ളൂ”. -സുരേഷ് ഗോപി പറഞ്ഞു.
മലയാള സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി ചര്‍ച്ചകള്‍ നേരത്തേയും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വേണ്ട രീതിയില്‍ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. അടുത്തിടെ യുവ താരങ്ങളായ ഷെെന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സെറ്റില്‍ കൃത്യസമയത്ത് എത്തുന്നില്ലെന്നും അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്നും പറഞ്ഞായിരുന്നു സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത്. അതിനിടെ, സിനിമാ മേഖലയില്‍ ലഹരി വര്‍ധിക്കുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
The post മലയാള സിനിമയിലെ ലഹരി ഉപയോഗത്തില്‍ പലരുടെയും കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു ഇതിലെ സത്യം നിയമപരമായി കണ്ടെത്തണം; സുരേഷ് ഗോപി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/c4QZd5K
via IFTTT
No comments:
Post a Comment