ഇ വാർത്ത | evartha
സ്വാമി അയ്യപ്പന് സ്വന്തമായി പോസ്റ്റ് ഓഫീസ്; വരുന്ന കത്തുകളില്‍ പ്രണയലേഖനങ്ങളും
സ്വാമി അയ്യപ്പന് മാത്രമായി ഒരു തപാല്‍ ഓഫീസുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് അല്ലാതെ സ്വന്തമായി താപാല്‍ പിന്‍കോഡുള്ള ആളാണ് സ്വാമി അയ്യപ്പന്‍. ഒരു വര്‍ഷത്തില്‍ ശബരിമല സീസണായ മണ്ഡല-മകരവിളക്കുല്‍സവകാലത്ത് മാത്രമാണ് തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കുക.689713 എന്നതാണ് സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡ്.
പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണി വിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും.
നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവെച്ചും മാത്രമല്ല പ്രണയം പറഞ്ഞുള്ള പ്രണയലേഖനങ്ങള്‍ വരെ ഇവിടെയെത്തുന്നുണ്ട്. ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി നിരവധി എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ഭക്തര്‍ അയയ്ക്കുന്നത്. ഈ കത്തുകളും മണി ഓര്‍ഡറുകളും അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്.
1984ലാണ് സന്നിധാനത്ത് തപാല്‍ഓഫീസ് ആരംഭിക്കുന്നത്. അതിനുമുന്‍പ് കുമളി, തേക്കടി വഴി കാനനപാതയിലുടെ കാല്‍നടയായാണ് അയ്യപ്പനുള്ള അഞ്ചലുകള്‍ വന്നിരുന്നത്. സ്വാമിവേഷത്തില്‍ സന്നിധാനം പശ്ചാത്തലമാക്കിയുള്ള സ്വന്തം ഫോട്ടോ പതിപ്പിച്ച തപാല്‍സ്റ്റാമ്പ് തയ്യാറാക്കാന്‍ ഇവിടെ സാധിക്കും. തപാല്‍വകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതിപ്രകാരമാണിത് തയ്യാറാക്കുന്നത്. 300രൂപ നല്‍കിയാല്‍ 16സ്റ്റാമ്പുകളുള്ള ഒരുഷീറ്റ് ലഭിക്കും. കത്തുകളയക്കാനും ഇതുപയോഗിക്കാം. നിരവധിപേരാണ് സ്വന്തം മുഖം സ്റ്റാമ്പിലാക്കാന്‍ എത്തുന്നത്.
അതിനുപുറമെ വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണിഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് സംവിധാനം തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ രണ്ട് പോസ്റ്റ്മേന്‍മാരും രണ്ട് പോസ്റ്റല്‍ അസിസ്റ്റന്റുമാരുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്. ഉല്‍സവകാലം കഴിഞ്ഞാല്‍ അയ്യപ്പനുള്ള കത്തുകളും മണിഓര്‍ഡറുകളും വടശ്ശേരിക്കര പോസ്റ്റോഫീസിലാണ് എത്തുക.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OnzrFg
via IFTTT
No comments:
Post a Comment