ഇ വാർത്ത | evartha
രാജ്യത്തെ മാധ്യമങ്ങൾ, ജുഡീഷ്യറി പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളിലുള്ള പൊതു വിശ്വാസം സര്‍ക്കാര്‍ ഇല്ലാതാക്കി: മൻമോഹൻ സിംഗ്
രാജ്യത്തെ മാധ്യമങ്ങൾ, ജുഡീഷ്യറി, റെഗുലേറ്ററി അതോറിറ്റികൾ, അന്വേഷണ ഏജൻസികൾ മുതലായ സ്വതന്ത്ര സ്ഥാപനങ്ങളിലുള്ള പൊതു വിശ്വാസം കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കി എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.
ഇത്തരത്തിലുള്ള വിശ്വാസ്യത ഇല്ലാതാകുന്നതോടെ, നിയമവിരുദ്ധമായ നികുതി ഉപദ്രവത്തിനോ അന്യായമായ ചട്ടങ്ങൾക്കോ എതിരെ ആളുകൾക്ക് അഭയം തേടാനുള്ള സംവിധാനത്തിന്റെ അഭാവ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരെയധികം ആശങ്കാകുലമാണെന്ന് പ്രമുഖ ദേശീയ ദിനപത്രമായ ദ ഹിന്ദുവിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ഇത് താൻ പറയുന്നത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി അംഗമെന്ന നിലയിലല്ല, മറിച്ച് ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിലും സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിലുമാണ് എന്നും അദ്ദേഹം പറയുന്നു. നിലവിൽ വസ്തുതകൾ എല്ലാവർക്കും വ്യക്തമാണ്.
“രാജ്യത്തിന്റെ നാമമാത്ര ജിഡിപി വളർച്ച 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തൊഴിലില്ലായ്മയാകട്ടെ 45 വർഷത്തെ ഉയർന്ന നിരക്കിലും. ഗാർഹിക ഉപഭോഗം നാല് പതിറ്റാണ്ടിന്റെ താഴ്ന്ന നിലയിലേക്ക് വീണുപോയിരിക്കുന്നു”- അദ്ദേഹം പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ ഉപദ്രവത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് പല വ്യവസായികളും എന്നോട് പറയുന്നു. പ്രതികാര നടപടി ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാട്ടുകയാണ്. അതേപോലെ തന്നെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സംരംഭകരും മടിക്കുന്നു.
സർക്കാരിലും മറ്റ് സ്ഥാപനങ്ങളിലെയും നയനിർമ്മാതാക്കൾ സത്യം സംസാരിക്കാനോ ബുദ്ധിപരമായി സത്യസന്ധമായ നയ ചർച്ചകളിൽ ഏർപ്പെടാനോ രാജ്യത്ത് ഭയപ്പെടുന്നു. രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ഏജന്റായി പ്രവർത്തിക്കുന്ന ആളുകൾക്കിടയിൽ അഗാധമായ ഭയവും അവിശ്വാസവുമുണ്ട്. സമ്പദ് വളര്‍ച്ചയുടെയും തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിലും മുഖ്യഘടകമായി പ്രവര്‍ത്തിക്കേണ്ട ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ അനാവശ്യമായ നിരന്തര നിരീക്ഷണത്തിലും സംശയത്തിന്റെയും നിഴലിൽ ജീവിക്കുന്നു.- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴുള്ള ചില്ലറ പണപ്പെരുപ്പം വരും മാസങ്ങളിൽ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഇത്തരത്തിൽ പണപ്പെരുപ്പത്തിലെ തുടർച്ചയായ വർദ്ധനയും ഉയർന്ന തൊഴിലില്ലായ്മയും കൂടിച്ചേർന്ന് സാമ്പത്തിക വിദഗ്ധർ ‘സ്തംഭനാവസ്ഥ’ എന്ന് വിളിക്കുന്നതിലേക്ക് രാജ്യം നയിക്കപ്പെടുമെന്നും സിംഗ് മുന്നറിയിപ്പ് നല്‍കുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QAgtNv
via IFTTT
No comments:
Post a Comment